പനാജി: ഗോവയിലെ ബീച്ചുകളിലിരുന്ന് മദ്യപിക്കുന്നതിന് വിലക്ക്. ഗോവ വിനോദ സഞ്ചാര വകുപ്പാണ് വിലക്കേർപ്പെടുത്തി ഉത്തരവ് പുറത്തിറക്കിയത്. പുതുവർഷാഘോഷത്തിന് ശേഷം മദ്യക്കുപ്പികളും മാലിന്യങ്ങളും ബീച്ചുകളിൽ നിറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം
വിലക്ക് ലംഘിച്ചാൽ 10,000 രൂപ വരെ പിഴയീടാക്കുമെന്നും ഉത്തരവിൽ പറയുന്നു. പോലീസിനാണ് ഇത് സംബന്ധിച്ച ചുമതല നൽകിയിരിക്കുന്നത്. ബീച്ചുകളിൽ മദ്യപിക്കുന്നത് വിലക്കിയതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകാൻ ടൂറിസം വകുപ്പ് ബോർഡുകളും പ്രദേശത്ത് സ്ഥാപിച്ചു.
മദ്യപിക്കുന്നത് കണ്ടെത്തിയാൽ വ്യക്തിക്ക് 2000 രൂപയും കൂട്ടം ചേർന്നാണ് മദ്യപിക്കുന്നതെങ്കിൽ 10,000 രൂപ ചുമത്താനുമാണ് നിർദ്ദേശം. ഗോവയിലെ ബീച്ചുകളിലെ മാലിന്യം ദിവസേന മൂന്ന് തവണ വൃത്തിയാക്കുമെങ്കിലും മണലിനടിയിൽ തിരയാൻ ബുദ്ധിമുട്ടായതിനാലാണ് പുതിയ തീരുമാനമെന്ന് ടൂറിസം വകുപ്പ് പറയുന്നു. ബീച്ച് ശുചീകരിക്കാനായി ഗോവ സർക്കാർ പ്രതിവർഷം 10 കോടി രൂപയാണ് ചെലവഴിക്കുന്നത്.
മദ്യപാനികൾ വലിച്ചെറിയുന്ന കുപ്പികൾ പൊട്ടി സഞ്ചാരികൾക്ക് പരിക്കേൽക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരം കാണുന്നതാണ് പുതിയ നിയമം. മദ്യപിക്കുന്നവരെ നിയന്ത്രിക്കാൻ ടൂറിസ്റ്റ് പോലീസ് സേനയുണ്ടാക്കാനും സർക്കാർ ഒരുങ്ങുന്നുണ്ട്.